ന്യൂഡല്‍ഹി : റഷ്യയുടെ സ്പുട്‌നിക് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കു കീഴിലുള്ള വിദഗ്ധ സമിതിയാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കിയത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് സ്പുട്നിക് വാക്സീന്‍ നിര്‍മ്മിക്കുക. കോവിഷീല്‍ഡിനും കോവാക്‌സിനും ശേഷം ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്.
അതേസമയം രാജ്യത്ത് ആശങ്കയുണർത്തി കൊവിഡ് രണ്ടാം തരംഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഒരു ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷം പിന്നിട്ടത് കേവലം ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിലാണ്. ഓരോ ദിവസം കഴിയുന്തോറും വലിയ വർധനവാണ് കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്നത്. ആശങ്കപ്പെടുത്തുന്ന കണക്കാണിത്.