പ്രളയകാലത്ത് കേന്ദ്രം കേരളത്തെ കൈവിട്ടു; മുഖ്യമന്ത്രി

Jaihind Webdesk
Sunday, January 20, 2019

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയില്‍ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചു. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു. ആയിരക്കണക്കിന് കോടി രൂപ ഇതിലൂടെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടന്നാക്രമിച്ച മോദിയുടെ നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഒരു സര്‍ക്കാരിനും എതിര്‍ത്ത് നില്‍ക്കാനാകില്ല.

1991ന് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു. സ്ത്രീകളെ ഇരുട്ടറയിലേക്ക് തള്ളി വിടാന്‍ ശ്രമിക്കുന്നതിനെ എതിരെയായിരുന്നു വനിതാ മതില്‍. വനിതാ മതില്‍ ലോകം ശ്രദ്ധിച്ചു. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വനിതാ മതില്‍ പ്രധാന തലക്കെട്ടാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.