പാലസ്തീൻ പ്രമേയമുള്ള സിനിമകൾക്ക് കേന്ദ്ര വിലക്ക്: ഐ.എഫ്.എഫ്.കെയിൽ 20 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങി

Jaihind News Bureau
Monday, December 15, 2025

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 20 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് വിവാദമായി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കേണ്ട സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണം. പാലസ്തീന്‍ പ്രമേയമാക്കിയ ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന സിനിമകള്‍ക്കുമാണ് പ്രധാനമായും അനുമതി നിഷേധിക്കപ്പെട്ടത്.

ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയും അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി. ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്നും എം.എ. ബേബി പ്രതികരിച്ചു.

സാധാരണയായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകള്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടെയാണ് മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ 20 സിനിമകള്‍ക്കാണ് മന്ത്രാലയത്തില്‍ നിന്ന് ഈ അനുമതി ലഭിക്കാതിരുന്നത്. പലസ്തീന്‍ പാക്കേജിലെ നാല് ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍ 36 നും അനുമതി ലഭിച്ചില്ല.

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്‌മാന സിസാക്കോയുടെ റ്റിംബക്റ്റൂ, ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍, സ്പാനിഷ് ചിത്രമായ ബീഫ് എന്നിവയും പ്രദര്‍ശനാനുമതി ലഭിക്കാത്ത പ്രധാന ചിത്രങ്ങളാണ്.