സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാതെ സർക്കാരിന്‍റെ ഒളിച്ചുകളി

സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ. എൻഐഎ ആവശ്യപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടി പൊതുഭരണവകുപ്പ് സ്വീകരിക്കുന്നില്ല. സെക്രട്ടേറിയറ്റിലെ ഭരണനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ കൈമാറാതെ ഒത്തുകളി നടത്തുന്നത് എന്നാണ് ആരോപണം. കഴിഞ്ഞ മാസം 17 നാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എൻഐഎ നോട്ടീസ് നല്‍കിയത്.

സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിലുള്ള സ്വാധീനത്തിന്‍റെ തെളിവ് ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് എൻഐഎ സിസിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. സ്വപ്നയും സരിത്തും ഉള്‍പ്പെടെയുള്ള പ്രതികള്‍ സെക്രട്ടറിയേറ്റിൽ സ്ഥിരമായി വന്നിരുന്നോ, ഏതൊക്കെ ഓഫീസുകളിലാണ് പോയിരുന്നത്, ഇതിനായി ആരെങ്കിലും സഹായിച്ചിരുന്നോ തുടങ്ങിയവയ്ക്കായുള്ള തെളിവ് തേടുന്നതിന്‍റെ ഭാഗമായാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസം 17നാണ് പൊതുഭരണ അഡീഷണൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്‍റുമായ പി ഹണിക്ക് എന്‍ഐഎ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങള്‍ നൽകാനായിരുന്നു നോട്ടീസ്. നോട്ടീസിൽ തുടർനടപടി സ്വീകരിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നിർദ്ദേശവും നൽകി. പക്ഷെ ദൃശ്യങ്ങള്‍ പകർ‍ത്താനായുള്ള ഒരു നടപടിയും ഇനിയും ഉണ്ടായില്ല.

വിദേശത്തു നിന്ന് പ്രത്യേക ഹാ‍ർഡ് ഡിസക്ക് വരുത്തണമെന്നും ഇതിനുവേണ്ടി സമയം നീട്ടിചോദിക്കുമെന്നാണ് പൊതുഭരണവകുപ്പ് ഇതിനു മുമ്പ് പറഞ്ഞ വിശദീകരണം. എൻഐഎക്ക് നേരിട്ടെത്തി സെക്രട്ടേറിയറ്റിലെ ഹാർഡ് ഡിസ്ക്ക് പരിശോധിക്കാമെന്ന് രേഖാമൂലം അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

പക്ഷെ ഒരു വിശദീകരണവും ഇതുവരെ പൊതുഭരണവകുപ്പ് എൻഐഎക്ക് നൽകിയിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ തെളിവുകള്‍ അട്ടിമറിക്കാൻ ഭരണാനുകൂല സംഘടനാ നേതാവു വഴി നീക്കം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

Comments (0)
Add Comment