കൊല്ലം: കെ.എം.ഷാജി എം.എല്‍.എക്കെതിരായുള്ള അന്വേഷണം പ്രതിഷേധാർഹമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി . ഏകാധിപത്യത്തിലേക്ക് കേരളം അടുക്കുകയാണെന്നും എതിർക്കുന്നവരെ കേസിൽ കുടുക്കുന്ന കേന്ദ്രത്തിന്‍റെ നയം പിണറായിയും പിന്തുടരുകയാണെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ കടന്നാക്രമിക്കുകയാണ്. കേസിൽ കുടുക്കിയാൽ മിണ്ടാതിരിക്കുമെന്ന് കരുതരുതെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുമെന്നും പ്രേമചന്ദ്രൻ കൊല്ലത്ത് പറഞ്ഞു.
തനിക്കെതിരെ കേസെടുത്ത സംഭവം പ്രതികാര നടപടിയെന്ന് കെഎം ഷാജി എംഎൽഎയും പ്രതികരിച്ചു. സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചതിനുപിന്നാലെ മുഖ്യമന്ത്രി തന്നെ വേട്ടയാടുകയാണ്. കേസിന് പിന്നിലുള്ള ഏക വ്യക്തിയും മുഖ്യമന്ത്രിയാണ്. കോടികള്‍ മുടക്കി നേടിയ അദ്ദേഹത്തിന്റെ ഇമേജാണ് ഇന്നലെ തകര്‍ന്നത് കേന്ദ്രസര്‍ക്കാരില്‍ നിന്നും എന്ത് വ്യത്യാസമാണ് കേരളത്തിലെ സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം ചോദിച്ചു. എതിരാളികളെ വേട്ടയാടുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. ഒരു കേസല്ല നൂറു കേസ് വന്നാലും വീട്ടിലിരിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.