വെള്ളംകുടി മുട്ടി തലസ്ഥാനം; കുടവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴാകുന്നു. ഇന്ന് വൈകുന്നേരം തന്നെ വെള്ളമെത്തുമെന്ന് പറഞ്ഞിട്ടും ഇതുവരെയും സാധ്യമായിട്ടില്ല. നാലാം ദിവസമാണ് കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുന്നത്. നഗരത്തിലെ 44 വാര്‍ഡുകളിലും വെള്ളമെത്താതതില്‍ ആയിരകണക്കിന് ആളുകളാണ് വലയുന്നത്.

നഗരത്തില്‍ വെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കുടിവെള്ള സമരത്തിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയീലെ വെള്ളം ബക്കറ്റില്‍ ശേഖരിച്ച് പ്രവര്‍ത്തകര്‍ പൊലീസിന് നേരെയൊഴിച്ചു.

ഒരിറ്റു കുടിവെള്ളം പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ കുപ്പിവെള്ളത്തെയാണ് ആശ്രമിക്കുന്നത്. ദിവസങ്ങളായി കുപ്പിവെള്ളമുപയോഗിക്കുന്നതിനാല്‍ ആരോഗ്യപരമായും സാമ്പത്തികപരമായും ആളുകള്‍ക്ക് പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. പൈപ്പ് മാറ്റാന്‍ തുടങ്ങിയ ശേഷം മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടായതെന്നും മന്ത്രി പറഞ്ഞു. സാധ്യമായ സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കരുതലോടെ നടപടികളെടുക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മന്ത്രി വി. ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ കുടിവെള്ള പ്രശ്‌നം നേരിടുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഉച്ചയോടെ പമ്പിങ് പുനരാരംഭിക്കാന്‍ കഴിയുമെന്നും 6 മണിയോടെ വെള്ളം എല്ലാ വീടുകളിലും വെള്ളമെത്തിക്കാന്‍ കഴിയുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും അധിൃതരുടെ വാക്ക് പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Comments (0)
Add Comment