പലയിടങ്ങളിലും പരാജയപ്പെടുമെന്ന് ആശങ്ക ; സ്ഥാനാർത്ഥി നിർണയത്തില്‍ സിപിഎമ്മില്‍ വ്യാപക അതൃപ്തി

തിരുവനന്തപുരം : സ്ഥാനാർത്ഥിപ്പട്ടികയിലെ മാനദണ്ഡങ്ങളില്‍ സി.പി.എമ്മില്‍ അതൃപ്തിയും പരാജയഭീതിയും പുകയുന്നു. രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി വിജയിച്ചവരെ മുഖം നോക്കാതെ ഒഴിവാക്കിയതിൽ പല ജില്ലകളിലും ശക്തമായ അതൃപ്തിയുണ്ട്. ജില്ലാ ഘടകങ്ങളും സാധാരണ പ്രവർത്തകരും ആശങ്കയോടെയാണ് പട്ടികയെ കാണുന്നത്. പുതുമുഖങ്ങൾക്ക് അവസരം നൽകുമെങ്കിലും പലയിടങ്ങളിലും പരാജയത്തിന് കാരണമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.

രണ്ടു ടേം എന്ന നിബന്ധന മാത്രമാകരുത് സ്ഥാനാർഥിത്വത്തിന് അടിസ്ഥാനമെന്ന് സംസ്ഥാന സമിതിയിൽ തന്നെ വിമർശനമുയർന്നിരുന്നു. എങ്കിലും കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ച നിബന്ധന കർശനമായി പാലിക്കാൻ ആയിരുന്നു സംസ്ഥാന സമിതി തീരുമാനം. കീഴ്ഘടകങ്ങളുടെ വികാരം കൂടി പരിഗണിച്ചാൽ അന്തിമ പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. സ്ഥാനാർത്ഥിപ്പട്ടിക ഇന്നു ചേരുന്ന നിയോജക മണ്ഡലം കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ചർച്ച ചെയ്യും.

പ്രാദേശിക ഘടകങ്ങളിൽ വലിയ എതിർപ്പ് ഉണ്ടായാൽ ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. ജില്ലാ – മണ്ഡലം കമ്മിറ്റികളിലെ ചർച്ചയ്ക്കുശേഷം സ്ഥാനാർഥി പട്ടിക വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തും. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ പട്ടിക പ്രഖ്യാപിക്കുന്നത്. റാന്നി, അമ്പലപ്പുഴ, ആലപ്പുഴ, പൊന്നാനി, അരൂർ, അരുവിക്കര, ഷൊർണൂർ, തരൂർ തുടങ്ങി പല മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി നിലനില്‍ക്കുന്നുണ്ട്.

Comments (0)
Add Comment