പ്രതിഷേധങ്ങള്‍ക്കിടെ ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ട് പോകാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

Jaihind News Bureau
Tuesday, December 24, 2019

ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ട് പോകാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ജനസംഖ്യ രജിസ്റ്റർ കണക്കെടുപ്പിന് രേഖകളുടെ ആവശ്യമില്ല, ബയോമെട്രിക് വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ നൽകേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. എൻപിആറിനും സെൻസസിനുമായി സർക്കാർ 13,000 കോടി രൂപ അനുവദിച്ചതായി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു.

സെൻസസിനായി 8,754 കോടി രൂപയും എൻപിആറിന് 3941 കോടി രൂപയുമാണ് അനുവദിച്ചത്. ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ ആദ്യ പടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നാണ് ആരോപണം. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ഉൾപ്പെട്ടതുകൊണ്ട് പൗരത്വം കിട്ടണമെന്ന് നിർബന്ധമില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ബംഗാൾ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.

ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എന്‍പിആര്‍) 2021 സെന്‍സസ് നടപടികള്‍ക്കുമാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ദേശീയ ജനസംഖ്യ രജിസ്റ്ററിനും സെന്‍സസിനുമായി മൊബൈല്‍ ആപ്പ് പുറത്തിറക്കും. കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

സെന്‍സസിന്‍റെ ഭാഗമായി ജനങ്ങള്‍ രേഖകളോ ബയോമെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ലെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ കേന്ദ്രത്തിന് പൂര്‍ണവിശ്വാസമുണ്ട്. എൻപിആറും പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.