തിരുവനന്തപുരം: സിപിഐ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കാനിരിക്കെ നേതൃമാറ്റത്തിനായി മുറവിളി. കാനത്തിനെതിരെ ആക്ഷേപവുമായി മുതിർന്ന നേതാവ് സി ദിവാകരൻ രംഗത്തെത്തി. നേതൃമാറ്റം ആവശ്യമാണെന്നും കാനത്തിന് ആക്രാന്തമെന്തിനെന്നും ദിവാകരന് ചോദിച്ചു.
നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നേക്കാൾ ജൂനിയറാണെന്നും തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും സി ദിവാകരൻ പ്രതികരിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്ന് ദിവാകരന് തുറന്നടിച്ചു. ഒരാൾ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിന്? കാനം രാജേന്ദ്രൻ തന്നേക്കാൾ ജൂനിയറാണ്. പ്രായപരിധി നിർദേശം അംഗീകരിക്കില്ലെന്നും തന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സി ദിവാകരന് മറുപടിയുമായി കാനം രാജേന്ദ്രനും രംഗത്തെത്തി. പ്രായപരിധി നടപ്പാക്കുന്നത് ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.