പാക് പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

Jaihind News Bureau
Wednesday, May 14, 2025

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടു നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ- പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ജവാനെ കസ്റ്റഡിയിലെടുത്തത്. ഏപ്രില്‍ 23 നാണ് ജവാനെ പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ച് പാകിസ്ഥാന്‍ പിടികൂടിയത്. 182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പൂര്‍ണം കുമാര്‍ സാഹുവിനെയാണ് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സ്ഥലത്ത് കര്‍ഷകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തില്‍ പി.കെ. സിങ് അതിര്‍ത്തി കടക്കുകയായിരുന്നു. ഇയാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബിഎസ്എഫ് 182ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുര്‍ സെക്ടറിലായിരുന്നു പൂര്‍ണം ജോലി ചെയ്തിരുന്നത്. മൂന്നാഴ്ച മുന്‍പാണ് അവധി കഴിഞ്ഞു അദേദഹം പഞ്ചാബിലേക്ക് തിരികെപ്പോയത്. പൂര്‍ണം സാഹു പാക്ക് സേനയുടെ പിടിയിലായെന്ന് അറിഞ്ഞതുമുതല്‍ ഭാര്യ രജനി കണ്ണീരുമായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യ-പാക് ബന്ധം വഷളായപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കയിലായിരുന്നത് ജവാന്റെ ഭാര്യയായിരുന്നു. ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് അവസാനമായി വിളിച്ചതെന്നു പറഞ്ഞ്ഭാര്യ വിതുമ്പി കരയുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 7 വയസ്സുള്ള ഒരു മകന്‍ ഇവര്‍ക്കുണ്ട്്. കഴിഞ്ഞ മാസം രാത്രി എട്ടിന് സഹപ്രവര്‍ത്തകരിലൊരാളുടെ ഫോണ്‍ വന്നപ്പോഴാണ് വീട്ടുകാര്‍ പാക് പിടിയിലായ ജവാന്റെ കാര്യമറിയുന്നത്.