പെണ്‍കുട്ടികളെ ഉള്‍പ്പെടെ ക്രൂരമായി ആക്രമിച്ചു ; ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ സർക്കാരിന് മുട്ടുമടക്കേണ്ടിവരും : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം : പിണറായി സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ഭരണകൂടത്തിന്‍റെ ധാർഷ്ട്യത്തിനെതിരെ ഉമ്മന്‍ ചാണ്ടി ശക്തമായ പ്രതിഷേധം അറിയിച്ചു.

പിന്‍വാതില്‍ നിയമനത്തിനെതിരേയും പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരെയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ല. കെ.എസ്.യു പ്രസിഡന്‍റ്  കെ.എം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം, വൈസ് പ്രസിഡന്‍റ് സ്‌നേഹ ആര്‍.വി നായര്‍ എന്നിവരുള്‍പ്പെടെ 16 പേരാണ് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായത്.

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

 

https://www.facebook.com/oommenchandy.official/posts/10158051520686404

ഇടതു സർക്കാരിന്‍റെ യുവജന വഞ്ചനയ്ക്കെതിരെ കേരള വിദ്യാർത്ഥി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് നേരെ ക്രൂരമായ അക്രമണമാണ് പോലീസ് അഴിച്ചുവിട്ടത്. പെൺകുട്ടികൾ അടക്കം നിരവധി പേരെ ക്രൂരമായി പോലീസ് ആക്രമിച്ചു.
പ്രതിപക്ഷ യുവജന വിദ്യാർഥി സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.