ഭക്ഷണവിതരണം തടഞ്ഞ പോലീസ് നടപടി അംഗീകരിക്കാനാവില്ല; പരിഹാരം കാണുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ

 

കല്‍പ്പറ്റ: ഉരുൾപൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ സന്നദ്ധപ്രവർത്തകർ നൽകിയ ഭക്ഷണം പോലീസ് തടയുന്ന സംഭവത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ. രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നവരെ ദുരിതത്തിലാക്കുന്ന പോലീസിന്‍റെ നടപടി അംഗീകരിക്കാൻ കഴിയില്ല. ഭക്ഷണവിതരണം തടയരുതെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. ഭക്ഷണവിതരണം തടഞ്ഞതോടെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടവർക്ക് ഭക്ഷണം സമയത്ത് ലഭിക്കാത്ത സ്ഥിതിയുണ്ടായി.

ഇന്നലെവരെ ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായിരുന്നു. രക്ഷാപ്രവർത്തകർക്ക് അലയേണ്ടി വന്നിരുന്നില്ല. സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം കൃത്യമായിരുന്നു. ചൂരൽമലയിൽ ആവശ്യമുള്ള സമയത്ത് ഭക്ഷണം ലഭ്യമാകുന്ന ഇടങ്ങളുണ്ടായിരുന്നു. ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും പോലും ഭക്ഷണം ലഭ്യമായിരുന്നു. എന്നാൽ ഇതിന് വിലക്കേർപ്പെടുത്തിയതോടെയാണ് ഭക്ഷണ പ്രതിസന്ധി ഉടലെടുത്തത്.

വിലക്കേർപ്പെടുത്തിയത് റവന്യൂ ഉദ്യോഗസ്ഥരാണെന്ന് പോലീസും തങ്ങളല്ല, പോലീസാണ് വിലക്കേർപ്പെടുത്തിയതെന്ന് റവന്യൂ വകുപ്പും ആരോപിച്ചു. പരസ്പരം പഴിചാരലിനിടെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടവർക്കുള്ള ഭക്ഷണം മുടങ്ങി. ഭക്ഷണം ലഭിക്കാത്തത് തിരച്ചിലിന്‍റെ വേഗതയെയും മന്ദഗതിയിലാക്കുന്ന അവസ്ഥയുണ്ടാക്കി. അധികൃതരുടെ പിടിവാശിയില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

 

 

Comments (0)
Add Comment