മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ഗോപാല്‍ദാസ് അഗര്‍വാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നാഗ്പൂര്‍: മഹാരാഷ്ട്ര വിദര്‍ഭയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഗോപാല്‍ദാസ് അഗര്‍വാള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഗോപാല്‍ദാസ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി എത്തുന്നത്. കോണ്‍ഗ്രസുകാരനെന്ന നിലയില്‍ 2004, 2009, 2014 വര്‍ഷങ്ങളില്‍ ഗോണ്ടിയ സീറ്റില്‍ അഗര്‍വാളായിരുന്നു വിജയിച്ചിരുന്നത്.

കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടയാണ് ഗോണ്ടിയ സീറ്റ്. 1952 മുതല്‍ തുടര്‍ച്ചയായി 12 തവണ ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെ എംഎല്‍എയാണുണ്ടായിരുന്നത്. 1995, 1999, 2019 എന്നീ വര്‍ഷങ്ങളില്‍ മാത്രമാണ് ഇതിന് മാറ്റം സംഭവിച്ചിരുന്നത്.
ഗോപാല്‍ദാസിനെപ്പോലൊരു നേതാവ് കൂടുമാറുന്നത് വിദര്‍ഭ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിദര്‍ഭ മേഖലയില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കായിരുന്നില്ല. പത്ത് സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. അതാവട്ടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നാഗ്പൂരും.

അതേസമയം ഗോപാല്‍ദാസിനെ വരവേല്‍ക്കാന്‍ നേതാക്കളുടെ നിരതന്നെ എത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ നാനാ പടോള്‍, പ്രതിപക്ഷ നേതാവ് (അസംബ്ലി) വിജയ് വഡേത്തിവാര്‍, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, എന്നിവരുടെ സാന്നിധ്യത്തിലാണ് അഗര്‍വാളിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. മറ്റു എംപിമാരും, എംഎല്‍എമാരും ചടങ്ങിലുണ്ടായിരുന്നു.

Comments (0)
Add Comment