വീണുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്ന് പണം തട്ടി; ബിജെപി ബ്‌ളോക്ക് വനിതാ മെമ്പര്‍ അറസ്റ്റില്‍

Jaihind News Bureau
Tuesday, March 18, 2025

വഴിയില്‍ വീണു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ബിജെപി വനിതാ അംഗം അറസ്റ്റില്‍. മഹിള മോര്‍ച്ച ഭാരവാഹിയും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവുമായ സുജന്യ ഗോപിയാണ് പണം തട്ടിയെടുത്തത്. സഹായിയായ സലീഷ് മോന്‍ ആണ് ഇവര്‍ക്കൊപ്പം ചെങ്ങന്നൂര്‍ പോലീസിന്റെ വലയിലായത്. ചെങ്ങന്നൂര്‍ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുജന്യ ഗോപി അറസ്റ്റിലായതോടെ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവന്‍ണ്ടൂര്‍ ഡിവിഷന്‍ അംഗത്വം സുജന്യ ഗോപി രാജിവെച്ചു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുജന്യ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെച്ചത്.

ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്‌സ് ലഭിച്ചത്. തുടര്‍ന്ന് പേഴ്‌സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മാര്‍ച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനുര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിക്കുകയായിരുന്നു. എടിഎം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ തുക പിന്‍വലിച്ചത്.

തുക പിന്‍വലിച്ചതിന്റെ അറിയിപ്പ് മൊബൈലില്‍ വന്നതോടെ വിനോദ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എടിഎം കാര്‍ഡ് പിന്നീട് കല്ലിശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തുള്ള റോഡില്‍നിന്നു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുജന്യയും സലിഷും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ വിവരങ്ങള്‍ ലഭിച്ചു. എടിഎം കൗണ്ടറുകളുടെയും സമീപത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു ഇരുവരും ചേര്‍ന്നാണ് എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ചതെന്നു കണ്ടെത്തി. വൈകാതെ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.