അക്കൗണ്ടിലുള്ളത് മീന്‍ കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമെന്ന് ബിനീഷ് കോടിയേരി ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jaihind Webdesk
Wednesday, May 12, 2021

ബംഗളുരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മെയ് 19 ലേക്ക് മാറ്റി. ഏഴ് മാസം ജയിലിൽ കഴിഞ്ഞത് ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കുന്നതിന് കാരണമല്ലെന്നും വിശദമായ വാദം ആവശ്യമാണെന്നും കർണാടക ഹൈക്കോടതി  വ്യക്തമാക്കി. കോടതി വ്യക്തമാക്കി. തന്‍റെ അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നത് മത്സ്യ, പച്ചക്കറി മൊത്ത വ്യാപാരത്തിലൂടെയാണെന്നാണ് ബിനീഷ് കോടിയേരിയുടെ വാദം.

ജസ്റ്റിസ് മുഹമ്മദ് നവാസിന്‍റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവിന്‍റെ അസൗകര്യം കാരണം ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കണം എന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ  അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ വിശദമായ വാദം കേൾക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് ഇന്ന് വിശദമായ വാദം കേൾക്കാൻ സമയം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇതേ തുടർന്നാണ് ബിനീഷ് ഏഴ് മാസമായി ജയിലിലാണെന്നും അതിനാൽ അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ ആവശ്യപ്പെട്ടത്. ബിനീഷിന്‍റെ അക്കൌണ്ടിൽ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മത്സ്യ മൊത്തവ്യാപാരത്തില്‍ നിന്ന് ലഭിച്ച പണമാണ് ബാങ്ക് അക്കൌണ്ടിൽ ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ വാദിച്ചു. കേസിലെ പ്രതിയായ അനൂപ് മുഹമ്മദിൽനിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും ഗുരു കൃഷ്ണകുമാർ വാദിച്ചു. അവധിക്ക് ശേഷം ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യാം എന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും അടുത്ത ബുധനാഴ്ച തന്നെ അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.

പിതാവ് കോടിയേരി ബാലകൃഷ്ണന്‍റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും തന്‍റെ സാമീപ്യം ആവശ്യമാണെന്നുമാണ് നേരത്തെ കേസെടുത്തപ്പോൾ ബിനീഷ് ഹൈക്കോടതിയെ ധരിപ്പിച്ചത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അന്ന് ഹാജരാക്കിയിരുന്നു. ബിനീഷിന്‍റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ രണ്ടു തവണ ബംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പിതാവിന്‍റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29 നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബർ 11 മുതൽ അദ്ദേഹം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.