സ്പ്രിങ്ക്‌ളറിന് അന്താരാഷ്ട്ര മരുന്ന് കമ്പനിയുമായി അടുത്ത ബന്ധം; വ്യക്തിഗത വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടതിന് തെളിവ് പുറത്ത്

Jaihind News Bureau
Monday, April 20, 2020

ഡാറ്റ കൈമാറ്റ ആരോപണത്തില്‍ വിവാദത്തില്‍പ്പെട്ട സ്പ്രിങ്ക്‌ളറിന് അന്താരാഷ്ട്ര മരുന്ന് കമ്പനിയുമായി അടുത്ത ബന്ധം. ഡാറ്റ കൈമാറുന്നത് കൊവിഡ് മരുന്ന് ഗവേഷണ രംഗത്തെ പ്രമുഖരായ ജർമ്മന്‍ കമ്പനിയായ ഫൈസറിന്. കൊവിഡ് രോഗികളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടതിന് തെളിവ് പുറത്ത്.

രോഗികളുടെ വിവര ശേഖരണത്തിനും ഫൈസര്‍ കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിങ്ക്‌ളറിന്റെ സഹായം തേടിയിരുന്നു. സ്പ്രിങ്ക്‌ളര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മരുന്നു കമ്പനിയ്ക്ക് ചോരുമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് മരുന്നുകമ്പനിയുമായുള്ള സ്പ്രിങ്ക്‌ളറിന്‍റെ ബന്ധം പുറത്തുവരുന്നത്.

കൊവിഡ് പ്രതിരോധത്തിനുള്ള ആന്‍റിവൈറല്‍ മരുന്നും വാക്സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

സ്പ്രിങ്ക്‌ളറാണ് ഇവർക്ക് രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടങ്ങുന്ന ഡാറ്റ നല്‍കുന്ന കമ്പനി എന്ന കാര്യം ഫൈസറിന്‍റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോള്‍ഡെ 2017ല്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 21-ആം നൂറ്റാണ്ടിന്‍റെ ഇന്ധനം വിവരങ്ങള്‍ അഥവാ ഡാറ്റയാണെന്ന് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സറാ ഹോള്‍ഡെ.