ആവേശമായി ഭാരത് ജോഡോ യാത്ര; ഒരുമയിലേക്ക് ചുവടുവെച്ച് ആയിരങ്ങള്‍; രണ്ടാം ദിവസത്തെ യാത്രയ്ക്ക് നാഗർകോവിലില്‍ സമാപനം

Jaihind Webdesk
Thursday, September 8, 2022

നാഗർകോവില്‍: രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ തമിഴ്നാട്ടിലെ രണ്ടാം ദിവസത്തിലെ പര്യടനം പൂര്‍ത്തിയായി. ഇന്ന് രാവിലെ 7 മണിക്ക് വിവേകാനന്ദ ഗ്രൌണ്ടില്‍ നിന്ന് ആരംഭിച്ച പദയാത്ര നാഗര്‍കോവില്‍ വരെ പര്യടനം നടത്തി. യാത്രയിൽ രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗങ്ങൾക്കുമൊപ്പം ആയിരങ്ങളാണ് അണിനിരന്നത്. തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ തോറ്റതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അനിതയുടെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചു. സമൂഹത്തിന്‍റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു.

രാവിലെ ഏഴ് മണിക്ക് അഗസ്തീശ്വരത്തുനിന്ന് രണ്ടാം ദിനം ആരംഭിച്ച പദയാത്രയുടെ ആദ്യ ഘട്ടം ശുചീന്ദ്രത്താണ് സമാപിച്ചത്. പത്ത് മണിയോടെ യാത്രയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. ജവഹർ ബൽ മഞ്ചിലെ കുട്ടികളെ കണ്ട രാഹുല്‍ ഗാന്ധി ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിർവഹിച്ചു. തുടർന്ന് വനിതാ പ്രവർത്തകരെയും ദളിത് ഗ്രൂപ്പുകളെയും പരിസ്ഥിതി പ്രവർത്തകരെയും കണ്ട് ആശയവിനിമയം നടത്തി. 2017 ല്‍ നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ കുടുംബത്തെയും രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു. തമിഴ്‌നാട്ടിലെ അരിയല്ലൂർ സ്വദേശിയായ അനിതയുടെ കുടുംബത്തെയാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും നേരിട്ട് കണ്ട് രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു. തുടർന്ന് വൈകിട്ട് 4 മണിക്ക് പുനരാരംഭിച്ച യാത്ര  7 മണിക്ക് നാഗർകോവിലില്‍ സമാപിച്ചു.

 

 

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, മറ്റ് ജനറല്‍ സെക്രട്ടരിമാര്‍, മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. 118 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ ഉള്ളത്. അടുത്ത നാല് ദിവസവും തമിഴ്നാട്ടിലൂടെ കടന്നുപോകുന്ന യാത്ര സെപ്റ്റംബർ 11 കേരളത്തിൽ പ്രവേശിക്കും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. 150 ദിവസങ്ങള്‍ കൊണ്ട് 3570 കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന യാത്ര കശ്മീരിലെത്തിച്ചേരും. കശ്മീരിയാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം.