25 കോടിയുടെ ബാര്‍ കോഴ; മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് കെ. സുധാകരന്‍

 

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് സർക്കാർ പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉടനടി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കുമെന്നും കെ. സുധാകരന്‍ വിമർശിച്ചു.

സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5 ലക്ഷം രൂപ വെച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കം. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിതെന്നും അവരുടെ ജീവിതവും ജീവനുമാണ് പിണറായി വിജയന്‍ നശിപ്പിക്കുന്നതെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് മാസാദ്യത്തെ ഡ്രൈഡേയുടെ പിന്നില്‍. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തില്‍ മുക്കിയെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരേ ഇടതുപക്ഷത്തിന്‍റെ വലിയ പ്രക്ഷോഭം ഉണ്ടായത്. ധനമന്ത്രി കെ.എം. മാണിക്ക് രാജിവെക്കേണ്ടി വന്നു. പിണറായി സർക്കാരിനെതിരെ ഉയർന്നിരിക്കുന്നത് 25 കോടിയുടെ ഇടപാടാണ്. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉടനടി രാജി വെക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment