600 കോടിയുടെ അഴിമതി; സി.പി.എം കേന്ദ്രകമ്മിറ്റിയംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Jaihind Webdesk
Friday, October 18, 2019

അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ ആരോപണ വിധേയനായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം. ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ ബാദല്‍ ചൗധരിയാണ് ആരോപണ വിധേയനായത്. കേസില്‍ ബാദല്‍ ചൗധരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ത്രിപുര സെഷന്‍സ് കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാദല്‍ ചൗധരി. ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ബാദല്‍ ചൗധരി. ഈ കേസില്‍ പി.ഡബ്ലു.ഡി മുന്‍ ചീഫ് എഞ്ചിനീയര്‍ സുനില്‍ ഭൗമിക് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബാദല്‍ ചൗധരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങിനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2008-2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 600 കോടി അഴിമതി നടന്നുവെന്നും മൂന്നുപേരും അഴിമതിക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം.

ആഗസ്റ്റ് 23ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബാദല്‍ ചൗധരിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മന്ത്രിയായിരിക്കെ ചെയ്ത പണികള്‍ ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ളതായിരുന്നുവെന്നും ചോദ്യം ചെയ്യാനല്ല വിവരങ്ങള്‍ തേടാനാണ് വിജിലന്‍സ് തന്നെ വിളിച്ചുവരുത്തിയതെന്നും ചൗധരി അന്ന് പ്രതികരിച്ചിരുന്നു.