ടിപി വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി: പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി; 2 പേരെ വെറുതെ വിട്ടത് റദ്ദാക്കി

 

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് റദ്ദാക്കിയത്. കേസിലെ ഹൈക്കോടതി വിധി പ്രതികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

പ്രതികളും സർക്കാരും ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ഹൈക്കോടതി പരിഗണിച്ചത്. ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. 12 പ്രതികളാണു ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയത്. സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു കെ.കെ. രമയുടെ അപ്പീൽ. പി. മോഹനനെ വെറുതെ വിട്ടത് കോടതി ശരിവച്ചു. കുഞ്ഞനന്തൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷയാണ് ശരിവെച്ചത്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് 2012 മേയ് 4-നാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ചന്ദ്രശേഖരൻ സിപിഎമ്മിൽ നിന്നു വിട്ടുപോയി തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയതിനു പകരം വീട്ടാൻ സിപിഎമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.വിചാരണയ്ക്ക് ശേഷം 2014-ൽ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ. കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.

Comments (0)
Add Comment