ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

Jaihind News Bureau
Sunday, November 10, 2019

ന്യൂഡൽഹി: ഇന്ത്യയിലെ മൂന്ന് പ്രധനപ്പെട്ട സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ്‌ റിപ്പോർട്ട് ചെയ്തു. മൂന്ന് രഹസ്യാന്വേഷണ ഏജൻസികളായ മിലിട്ടറി ഇന്റലിജൻസ്, റോ, ഐബി എന്നിവർ ഒരേ സമയം കേന്ദ്ര സർക്കാരിന് ഭീകരാക്രമണസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകി. മൂന്ന് ഏജൻസികളും ഒരേ സമയം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വിഷയം ഗൗരവത്തിലെടുത്തത്. ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്താൻ ആസൂത്രണം ചെയ്യുന്നതെന്നാണ് മുന്നറിയിപ്പ്.

മൂന്ന് രഹസ്യാന്വേഷണ ഏജൻസികളും ഒരേ സമയത്ത് ഭീകരരുടെ സന്ദേശം ഡീകോഡ് ചെയ്ത് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയൊരുക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ സുരക്ഷ മുന്നറിയിപ്പിനെ തുടർന്ന് ശക്തമാക്കി. അയോധ്യ വിധി വന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.

മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാരെ അമിത് ഷാ നേരിട്ട് വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അമിത് ഷായുടെ നടപടി മുന്നറിയിപ്പിനെ തുടർന്നാണ് എന്നാണ് ലഭിക്കുന്ന സൂചന. ഭീകരരുടെ ഔട്ട്‍സ്റ്റേഷനിൽ നിന്നുള്ള സന്ദേശം ഡീകോഡ് ചെയ്തതിൽ നിന്നാണ് ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചത്. കൂടാതെ വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

ജമ്മു കാശ്മീരിൽ നിരോധനാജ്ഞ തുടരുകയാണ്. ബെംഗളൂരു, മുംബൈ, ഉത്തർപ്രദേശ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ കനത്ത ജാഗ്രത തുടർന്നുണ്ട്. രാജസ്ഥാനിലെ അജ്‌മീറിൽ ഇന്നലെ വിച്ഛേദിച്ച ഇന്റർനെറ്റ് കണക്ഷൻ ഭാഗികമായി പുനഃസ്ഥാപിച്ചു. അയോധ്യ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വർധിപ്പിച്ചു.

അതിനിടെ, കാസർകോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലേർപ്പെടുത്തിയ നിരോധനാജ്ഞയിൽ ഇന്ന് ഇളവ് പ്രഖ്യാപിച്ചു. നബിദിനാഘോഷം പരിഗണിച്ചാണ് ഇളവുകൾ. വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന അപേക്ഷകൾ പരിഗണിച്ചാണ് ഇളവുകൾ പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പതിനൊന്നാം തീയതിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.