ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി നിനോയുടെ വധശിക്ഷ ജീവപര്യന്തമാക്കി; ശിക്ഷ ഇളവിനുള്ള രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി

 

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോളില്ലാതെ തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് ​കോടതി വിധിച്ചു. എന്നാൽ രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചിന്‍റെതാണ് വി​ധി.

2014 ഏപ്രില്‍ 16-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ടെക്‌നോപാർക്ക് ഉദ്യോഗസ്ഥരും സുഹൃത്തുക്കളുമായ നിനോ മാത്യുവും അനു ശാന്തിയും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കേസ്. അനുശാന്തിയുടെ മകള്‍ സ്വാസ്തിക (4), ഭര്‍തൃമാതാവ് ഓമന (58) എന്നിവരെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിനോ മാത്യുവാണ് കൊലപാതകങ്ങൾ നടത്തിയത്. കേസില്‍ ഇരട്ട ജീവപര്യന്തം വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ നിനോ മാത്യുവിന്‍റെ കാമുകി അനുശാന്തി നല്‍കിയ അപ്പീല്‍ തളളിയ ഹെെക്കോടതി വിധി ശരിവെച്ചു.

അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്‍റെ ചിത്രങ്ങളും വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനുമായിരുന്നു കോടതി ശിക്ഷിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

Comments (0)
Add Comment