നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സർക്കാർ സുപ്രീം കോടതിയില്‍ ; തടസഹര്‍ജിയുമായി രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 26, 2021

ന്യൂഡല്‍ഹി : 2015 ലെ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം. നിലവിലെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു.

വി ശിവന്‍കുട്ടി, കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ അജിത് എന്നിവര്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചതെന്ന് കേരളം ഹര്‍ജിയില്‍ വിശദീകരിക്കുന്നു.  സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.  ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.

അതേസമയം കേരളത്തിന്‍റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് തന്‍റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു. നിയമസഭയുടെ അന്തസ് കെടുത്തുന്ന തരത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കരുതെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബു മുഖേനയാണ് രമേശ് ചെന്നിത്തല തടസ ഹര്‍ജി ഫയല്‍ ചെയ്തത്. 2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കേരളത്തിനാകമാനം അപമാനകരമാകുന്ന പ്രതിഷേധം സഭയില്‍ അരങ്ങേറിയത്. സഭയില്‍ അഴിഞ്ഞാടിയ അന്നത്തെ  പ്രതിപക്ഷം ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തിരുന്നു.