ബി.ജെ.പിക്ക് അസമില്‍ കനത്ത തിരിച്ചടി; പൗരത്വബില്ലില്‍ പ്രതിഷേധിച്ച് സഖ്യകക്ഷിയായ അസം ഗണ പരിഷത് എന്‍.ഡി.എ വിട്ടു

Jaihind Webdesk
Monday, January 7, 2019

ന്യൂദല്‍ഹി: പൗരത്വ ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി അസം സ്വദേശികള്‍. അസം ഗണ പരിഷത് (എ.ജി.പി) ഭരണപക്ഷമായ ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ചു. എ.ജി.പിയുടെ പ്രസിഡന്റും മന്ത്രിയുമായ അതുല്‍ ബോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി സംഘടനകളാണ് പൗരത്വബില്ലിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍ പാസാക്കാനുള്ള മോദി സര്‍ക്കാരിനെതിരെ ഇന്ന് അസമില്‍ കരിദിനം ആചരിരിക്കുകയാണ്. അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായേക്കും. പൗരത്വ രജിസ്റ്ററിന്റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്.
3.29 കോടി വരുന്ന ആസാമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25 ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ രാജേന്ദ്ര അഗര്‍വാള്‍ പൗരത്വ രജിസ്റ്റര്‍ ബില്‍ വെയ്ക്കാനായി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് എത്തി. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്എസ്) തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പാര്‍ലമെന്റിന് മുന്നിലെ റോഡില്‍ അസം സ്വദേശികള്‍ നഗ്നരായി മുദ്രവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
കൂടാതെ ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.