പി.വി അന്‍വറിന്റെ സീറ്റ് മാറ്റിയേക്കും; രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നാളെ മുതല്‍ നിയമസഭാ സമ്മളനം

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ വിവാദ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കും. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പി.വി അന്‍വറും ഭരണപക്ഷവും തമ്മിലെ ഏറ്റുമുട്ടലാകും സഭയിലെ മുഖ്യ ആകര്‍ഷണം. പ്രതിപക്ഷം നേരത്തെ മുതല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വീണ്ടും സഭയിലെത്തുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി സഭ വീണ്ടും ശ്രദ്ധേയമാകും. അന്‍വര്‍ വിവാദത്തിന് പുറമെ പൂരം കലക്കലും മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആര്‍ ഏജന്‍സി ഇടപെടലുമെല്ലാം പ്രതിപക്ഷത്തിനുള്ള മികച്ച ആയുധങ്ങളാണ്. അതെ സമയം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് അന്‍വറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടന്‍ സിപിഎം സ്പീക്കര്‍ക്ക് നല്‍കും.

മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വെല്ലുവിളി അന്‍വര്‍ സഭയിലും തുടരുമെന്നുറപ്പാണ്. അന്‍വറിനെ സഭക്കുള്ളിലും ശക്തമായി പ്രതിരോധിക്കാനാണ് ഭരണപക്ഷതീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സഭ തുടങ്ങും മുമ്പ് അന്‍വറിനെ മാറ്റാനാണ് നീക്കം. സ്പീക്കര്‍ക്ക് കൊടുക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം ബ്ലോക്കില്‍ നിന്ന് അന്‍വറിന്റെ സീറ്റ് മാറും. ഭരണപക്ഷത്തിന്റെ അവസാനനിരയില്‍ പ്രതിപക്ഷത്തിന്റെ അടുത്തായിരിക്കും ഇരിപ്പിടം.

അന്‍വര്‍ ഉന്നയിച്ച വിവാദങ്ങളില്‍ തന്നെയാകും ആദ്യ അടിയന്തിരപ്രമേയനോട്ടീസ്. മലപ്പുറം പരാമര്‍ശം, പിആര്‍ ബന്ധം എഡിജിപക്കുള്ള സംരക്ഷണം. ആര്‍എസ്എസ് കൂടിക്കാഴ്ച അടക്കം മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷ നിരയ്ക്ക് വിഷയങ്ങള്‍ ധാരാളമാണ്. ആര്‍എസ്എസ് കൂടിക്കാഴ്ചയിലും പൂരം കലക്കലിലും കടുത്ത അതൃപ്തിയുള്ള സിപിഐ നിലപാടും പ്രധാനമാണ്. സഭ ചേരും മുമ്പ് അജിത് കുമാറിനെ മാറ്റാതെ പറ്റില്ലെന്ന ഉറച്ച സമീപനത്തിലാണ് സിപിഐ. ഒക്ടോബര്‍ 18 വരെയാണ് സമ്മേളനം.

Comments (0)
Add Comment