നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; അന്‍വറും പിആര്‍ വിവാദവും ശ്രദ്ധാകേന്ദ്രം; കത്തിക്കയറാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഒമ്പത് ദിവസമാണ് സഭ ചേരുന്നത്. തൃശൂര്‍ പൂരം വിവാദവും ആഭ്യന്തര വകുപ്പിന് എതിരെയുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളും കത്തിനില്‍ക്കുന്നതിന് ഇടയിലാണ് സഭാസമ്മേളനം. അതെസമയം ആറു ബില്ലുകള്‍ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരുന്നുണ്ട്.

വിവാദ വിഷയങ്ങളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നക്ഷത്രചിഹ്നം നല്‍കിയ ചോദ്യങ്ങളില്‍ നിന്നും നക്ഷത്രചിഹ്നം ഒഴിവാക്കിയ നടപടിയും സഭയില്‍ ചോദ്യം ചെയ്യപ്പെടും. പ്രതിപക്ഷ നേതാവ് നിയമസഭാ സെക്രട്ടേറിയറ്റിന് എതിരെ നല്‍കിയ പരാതിയും സഭയില്‍ വിഷയമാകും.

പ്രധാനമായും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പിആര്‍ വിവാദവും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം സഭയെ പ്രക്ഷുബ്ധമാക്കും. പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഈ സഭാ സമ്മേളനത്തില്‍ ഭരണപക്ഷത്തിന് വിയര്‍ക്കേണ്ടി വരും എന്ന് ചുരുക്കം.

Comments (0)
Add Comment