രാഹുലിന്റെ മുന്നില്‍ ആസിമെത്തി; ‘പഠനം തുടരാന്‍ സൗകര്യം വേണം’ എന്ന ആവശ്യത്തിന് രാഹുലിന്റെ ഉറപ്പ്

Jaihind Webdesk
Tuesday, January 29, 2019

 

മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന 12കാരന്‍ മുഹമ്മദ് ആസിം തന്റെ ആവശ്യവുമായി രാഹുല്‍ഗാന്ധിയുടെ മുന്നിലുമെത്തി. ചൊവ്വാഴ്ച്ച കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അന്തരിച്ച എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ ആസിം എത്തിയത്.

സര്‍ക്കാറിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാര ജേതാവ് കൂടിയാണ് ആസിം. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം 90 ശതമാനം വികലാംഗനാണ്. വെളിമണ്ണ എല്‍.പി സ്‌കൂളിലായിരുന്നു പഠനം. എല്‍.പി കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാര്‍ഥം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്‌കൂള്‍ യു.പിയായി ഉയര്‍ത്തി. യു.പി കഴിഞ്ഞതോടെ മറ്റിടങ്ങളില്‍ പോകാനുള്ള ബുദ്ധിമുട്ട് കാരണം ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല. ഹൈകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ഇതേത്തുടര്‍ന്നാണ് ആസിം കോണ്‍ഗ്രസ് ദേശിയ ആധ്യക്ഷന്റെ മുന്നില്‍ തന്റെ ആവശ്യവുമായി എത്തിയത്. ആവശ്യങ്ങള്‍ വിശദമായി കേട്ട രാഹുല്‍ഗാന്ധി ആസിമിന്റെ ആവശ്യം നടപ്പിലാക്കാന്‍ വേണ്ടിയ കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി.