സ്വർണ്ണക്കടത്ത് കേസിൽ അരുൺ ബാലചന്ദ്രന് കുരുക്ക് മുറുകുന്നു; സിപിഎം പ്രമുഖരുമായുള്ള അരുണിന്‍റെ അടുത്ത ബന്ധത്തിന്‍റെ തെളിവുകളും പുറത്ത്

Jaihind News Bureau
Thursday, July 16, 2020

സ്വർണ്ണക്കടത്ത് കേസിൽ മുഖമന്ത്രിയുടെ മുൻ ഐ ടി ഫെലോ അരുൺ ബാലചന്ദ്രന് കുരുക്ക് മുറുകുന്നു. അരുണിനെതിരെയുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചു. അരുണിന്‍റെ നിയമനം എം.ശിവശങ്കറിന്‍റെ അമിത താത്പര്യപ്രകാരമെന്നും സൂചന. അരുണിന് സിപിഎം പ്രമുഖരുമായി ഉള്ള അടുത്ത ബന്ധത്തിന്‍റെ തെളിവുകളും പുറത്ത്.

സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു കൊടുത്ത മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താൻ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കർ. മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിർത്തിയിട്ടും, ഇന്‍റലിജൻസ് റിപ്പോർട്ടുകളുണ്ടായിട്ടും അരുണിന് സർക്കാരിൽ പ്രധാന ചുമതലകൾ നൽകി. പ്രവാസികൾക്കുള്ള ‘ഡ്രീം കേരള’ പദ്ധതിയുടെ എക്സിക്യൂഷൻ കമ്മറ്റിയിലും ഈ മാസം അരുൺ ബാലചന്ദ്രൻ ഇടംപിടിച്ചു.

പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിനുമാണ് ഡ്രീം കേരള പദ്ധതി രൂപീകരിച്ചത്. ഡ്രീം കേരള ക്യാംപെയിൻ ഹാക്കത്തോൺ, പദ്ധതി നിർവഹണം എന്നിവയുടെ മേൽനോട്ടവും എക്സിക്യൂഷൻ പ്ലാനും തീരുമാനിക്കേണ്ട എക്സിക്യൂഷൻ കമ്മറ്റിയിലാണ് ഐഎഎസ്, ഐപിഎസ്, ഐടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുൺ ബാലചന്ദ്രനും ഇടംപിടിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് നോർക്ക സെക്രട്ടറി ഇളങ്കോവൻ ഉത്തരവിറക്കിയത്.

സ്വർണക്കടത്തു സംഭവം വിവാദമായതിനു പിന്നാലെ ഇന്‍റലിജൻസ് വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഇയാളെ സർക്കാർ പദവികളിൽനിന്ന് നീക്കിയത്. കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുള്ള വ്യക്തയാണെന്നും സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്‍റലിജൻസ് വിഭാഗം അറിയിച്ചത്. അരുൺ കൊച്ചിയിൽ നടത്തിയ വമ്പൻ പാർട്ടികളെക്കുറിച്ചും റിപ്പോർട്ടിലുണ്ട്.

കൊച്ചി ഇൻഫോപാർക്കിൽ ഐടി മാസികയുടെ ചുമതലക്കാരനായിരുന്നു അരുൺ. പിന്നീട് വെബ് സൈറ്റ് ഡെവലപ് ചെയ്യുന്ന ചെറിയ സ്റ്റാർട്ട് അപ് കമ്പനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷൻ മാസികയുടെ മേധാവിയായി. 2017 അവസാനം ആ ജോലിവിട്ടു. പിന്നീടാണ് ഐടി സെക്രട്ടറിയുമായും മറ്റു ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്‍റെ പേരിൽ സർക്കാരിൽ കരാർ ജോലി ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി ഉയർത്തപ്പെടുന്നതും. ആ സ്ഥാനത്തുനിന്നു മാറ്റിയിട്ടും പ്രധാന ചുമതലകൾ ലഭിച്ചതും ഉന്നത ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഐടി പാർക്കുകളുടെ മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനമാണ് അവസാനം വഹിച്ച പദവി.

അതേസമയം, തന്നെ കുടുക്കി എം.ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമമെന്ന് അരുണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.