കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്. ഒരുതരത്തിലുള്ള വരുമാനവും ഇല്ലാതിരുന്നിട്ടും ആഡംബര ജീവിതമായിരുന്നു ആയങ്കിയുടേത്. സ്വര്‍ണ്ണക്കള്ളക്കടത്ത് റാക്കറ്റുകളുമായി ആയങ്കിക്ക് ബന്ധമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അർജുന്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
ആയങ്കിയുടെ ബിനാമി മാത്രമാണ് സജേഷ്. പിടിച്ചെടുത്ത കാര്‍ അര്‍ജുന്റേതെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി ചെറുപ്പക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പങ്കാളിത്തമുണ്ട്. ഇവരെയടക്കം സ്വര്‍ണ്ണക്കടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. മഞ്ഞുമലയുള്ള ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
കടംവാങ്ങിയ 15,000 രൂപ ഷെഫീക്കിന്റെ കൈയില്‍ നിന്നും വാങ്ങാനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയതെന്നാണ് ആയങ്കിയുടെ മൊഴി. എന്നാല്‍ ഇത് കെട്ടിച്ചമച്ച കഥയാണ്. കഴിഞ്ഞ ദിവസമാണ് ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്ന് അര്‍ജുന്‍ കസ്റ്റസംസിന് മൊഴി നല്‍കിയതായുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മുന്‍ഭാരവാഹി സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നോട്ടീസ്. ഡിവൈഎഫ്ഐ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറി ആയിരുന്നു സജീഷ്. അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്‍റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.