വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്ന് തർക്കം; മുത്തച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച് പേരക്കുട്ടി

 

തൃശൂർ: വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് പേരക്കുട്ടി. ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ശ്രീകുമാർ വീട്ടിലെ കത്തി ഉപയോഗിച്ചാണ് കേശവനെ ആക്രമിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കേശവന്‍റെ ആരോഗ്യനില ഗുരുതരമാണ്. പരിക്കേറ്റ കേശവനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പോലീസിന് കൈമാറുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു.

Comments (0)
Add Comment