കൊച്ചി: മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിർത്തുന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും സ്വപ്‌നാ സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഗുരുതര വെളിപ്പെടുത്തലുകളുള്ളത്. തന്‍റെ രഹസ്യമൊഴിയില്‍ തുടര്‍നടപടിയെടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും സ്വപ്‌ന ആരോപിച്ചു. കേന്ദ്ര ഏജന്‍സികളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായി. അതേസമയം തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന ആവർത്തിക്കുന്നു.