പ്രവാസി വ്യവസായി സാജന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററില്‍ ചില ന്യൂനതകള്‍ പരിഹരിക്കാനുണ്ടെന്നും ഇതു പൂര്‍ത്തിയാക്കിയാല്‍ അന്തിമ അനുമതി നല്‍കുമെന്നും ആന്തൂര്‍ നഗരസഭ. ഓഡിറ്റോറിയത്തിന് മനപൂര്‍വ്വം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായവര്‍ക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭാ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും ഇന്ന് സാജന്‍റെ പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്ക് ശേഷം ആണ് ചില മാറ്റങ്ങള്‍ കൂടി നടപ്പിലാക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗ്രൗണ്ട് പാര്‍ക്കിംഗിലെ തൂണുകള്‍ തമ്മിലുള്ള അകലം സംബന്ധിച്ച് മുന്‍ നഗരസഭാ സെക്രട്ടറി ഉന്നയിച്ച പ്രശ്നങ്ങള്‍ പുതിയ റിപ്പോര്‍ട്ടില്‍ ഇല്ല. ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം എളുപ്പമാക്കാന്‍ വേണ്ടി നിര്‍മ്മിച്ച റാംപിന്‍റെ ചെരിവ് കുറക്കണമെന്നത് ഉൾപ്പടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവ നടപ്പിലാക്കിയാല്‍ ഓഡിറ്റോറിയത്തിന് അനുമതി നല്‍കാം എന്നാണ് നഗരസഭയുടെ പുതിയ നിലപാട്. ഇതിനിടെ അന്വേഷണ സംഘം സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥരുടെ കൂടി മൊഴിയെടുത്തു