ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനി : സമരത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍ ; അനുമതി നല്‍കിയാല്‍ ചെറുക്കും

Jaihind News Bureau
Saturday, February 20, 2021

 

ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ ഇഎംസിസി നിക്ഷേപത്തിനെതിരെ സമരം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍. വിദേശയാനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ ചെറുക്കും. സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ മത്സ്യത്തൊഴിലാളികളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

വിദേശ കപ്പലുകൾക്ക് കേരള തീരത്ത് മത്സ്യ ബന്ധനം നടത്താൻ അമേരിക്കൻ കുത്തക കമ്പനിക്ക് കരാർ നൽകിയതിലെ കോടികളുടെ അഴിമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തുവിട്ടത്.  സ്പ്രിങ്ക്ളർ, ഇ-മൊബിലിറ്റി തുടങ്ങിയ അഴിമതി ഇടപാടുകൾക്ക് സമാനമായ തരത്തിലാണ് ഈ കരാറും. ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയാണ് കരാറിൽ ആരോപണ വിധേയാകുന്നത്.

ഇ.എം.സി.സി.ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റിഡ് എന്ന അമേരിക്ക ആസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര കമ്പനിക്കാണ് കേരളത്തെ സമുദ്രത്തിലെ അഴക്കടൽ മത്സ്യ ബന്ധനത്തിന് കരാർ നൽകിയിരിക്കുന്നത്. കേരളത്തിൽ അങ്കമാലിയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. 5000 കോടി രൂപയുടെ ഈ കരാറിൽ വൻ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഈ ഇടപാടിന് താൽപര്യപത്രം ക്ഷണിക്കുകയോ ഗ്ലോബൽ ടെണ്ടർ വിളിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകാൻ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

2018 ലെ അമേരിക്കൻ സന്ദർശന വേളയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ നേരിട്ടാണ് കരാറിന് ചുക്കാൻ പിടിച്ചത്. വ്യവസായ മന്ത്രി ജയരാജനും കരാറിനെക്കുറിച്ച് അറിയാമായിരുന്നു. തുടർചർച്ചകൾക്ക് ശേഷം മൂന്ന് ദിവസമാണ് അന്തിമ കരാർ ആയത്. സർക്കാരിന്‍റെ അവസാന കാലത്ത് ഒപ്പുവെച്ച കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്ന് വ്യക്തം. ക്യത്യമായ തെളിവുകളോടെ വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിന് മന്ത്രി മെഴ്സിക്കുട്ടിയമ്മ മറുപടി നൽകിയിട്ടില്ല.