അംബേദ്കര്‍ പരാമര്‍ശം; അമിത് ഷാ രാജിവെക്കണം, കേന്ദ്രമന്ത്രിയുടേത് മനുസ്മൃതിയുടെ ഭാഷയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഖെ

Wednesday, December 18, 2024

ഡല്‍ഹി: അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ. വിഷയത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അമിത് ഷായുടെ പരാമര്‍ശങ്ങളെ അപലപിക്കുന്നു. ബിജെപി ഭരണഘടനയെ ബഹുമാനിക്കുന്നില്ല. അമിത് ഷാ രാജിവെക്കണമെന്നും ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യം ബഹുമാനിക്കുന്ന വ്യക്തിയെയാണ് അമിത് ഷാ അപമാനിച്ചത്. അമിത് ഷായുടെത് മനുസ്മൃതിയുടെ ഭാഷയാണെ’ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കുമ്പോഴായിരുന്നു ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കറുടെ പേര് പറയുന്നത് കോണ്‍ഗ്രസിനിപ്പോള്‍ ഫാഷനായെന്നും ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്തെന്നുമായിരുന്നു ഷായുടെ വാക്കുകള്‍.

”അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാമായിരുന്നു”-ഇതായിരുന്നു അമിത് ഷായുടെ പരാമര്‍ശം.