പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റു; ഐഎൻഎൽ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ; വിഭാഗീയത

Jaihind Webdesk
Monday, July 5, 2021

പാർട്ടിക്ക് ലഭിച്ച പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് കച്ചവടം ചെയ്‌തെന്ന ആരോപണവുമായി ഐഎൻഎൽ സംസ്ഥാന നേതാവ്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ആണ് ഐഎൻഎൽ നേതൃത്വത്തിനെതിരെ കോഴ ആരോപണവുമായി രംഗത്തെത്തിയത്. പാർട്ടിക്ക് വരുമാനമുണ്ടാക്കുന്ന തസ്തികയായി ഇതിനെ മാറ്റാൻ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും സംഘവും തീരുമാനിച്ചതായും ഇസി മുഹമ്മദ് പറഞ്ഞു.

പാർട്ടിയിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പുതിയ കോഴ ആരോപണം പുറത്തുവരുന്നത്. അബ്ദുൽ സമദിനെ പിഎസ്‌സി അംഗമാക്കാൻ നോമിനേറ്റ് ചെയ്തത് കോഴ വാങ്ങിയാണെന്നാണ് ആരോപണം. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാൻ തീരുമാനമെടുത്തതെന്ന് ഇസി മുഹമ്മദ് ആരോപിച്ചു. താനടക്കം മൂന്നുപേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങി. ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാൻ ധാരണയാകുകയും ചെയ്തു. കോഴ വാങ്ങുന്നത് കേസാകാതിരിക്കാൻ മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാരന്തൂർ മർക്കസ് ഐടിഐയിൽ ചേർന്ന ഒരു ദിവസം നീണ്ടുനിന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തസ്തികയ്ക്ക് കോഴ വാങ്ങാനുള്ള തീരുമാനമെടുത്തത്. തുടർന്നുള്ള എല്ലാ നിയമനങ്ങളിലും ഈ പതിവ് ആവർത്തിക്കാനും ഐഎൻഎൽ സെക്രട്ടേറിയറ്റിൽ തീരുമാനമായതായി ഇസി മുഹമ്മദ് ആരോപിച്ചു.