ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ആരോപണവുമായി യുവതി; പ്രണയം നടിച്ച് പണം തട്ടിയെടുത്തു

Jaihind Webdesk
Saturday, January 19, 2019

ഡി.വൈ.എഫ്.ഐ നേതാവും പ്രാസംഗികനുമായ സഹീദ് റൂമി പണം തട്ടിയെടുത്തെന്ന ആരോപണവുമായി യുവതി രംഗത്ത്. പ്രണയം നടിച്ച് തന്നില്‍നിന്ന് ഇയാള്‍ ധാരാളം പണം വാങ്ങിയെന്നും മറ്റൊരാളെ വിവാഹം കഴിച്ച് തന്നെ വഞ്ചിച്ചെന്നും അരുണിമ ജയലക്ഷ്മിയെന്ന മാധ്യമവിദ്യാര്‍ത്ഥിനി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഓരോ കാരണങ്ങള്‍ പറഞ്ഞ് പലപ്പോഴായി വലിയൊരു തുകവാങ്ങിയെന്നും ഈ പണം താന്‍ സ്വര്‍ണ്ണം പണയം വെച്ചിട്ടാണ് പണം നല്‍കിയതെന്നും ഇവര്‍ പറയുന്നു. തിരിച്ചു തരാമെന്നു പറഞ്ഞ് പലപ്പോഴായി പറ്റിച്ചതായും ഒടുവില്‍ ഭാര്യയെ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ കുറച്ച് പണം തന്നതായും യുവതി പറയുന്നു. ചതിച്ചതിനു പുറമെ തന്നെക്കുറിച്ച് സുഹൃത്തുക്കളോട് അപവാദം പ്രചരിപ്പിച്ച കാര്യവും വിശദീകരിക്കുന്നുണ്ട്. വളര്‍ന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാല്‍ അത് നാടിന് അത്ര നല്ലതാകില്ലെന്ന് പറഞ്ഞാണ് വെളിപ്പെടുത്തല്‍.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം –

സുഹൃത്തായി ഇരുന്നവളോട് ഇല്ലാത്ത പ്രേമം അഭിനയിച്ച്‌ ഫലിപ്പിച്ച് കുറച്ചധികം പൈസ തട്ടിയ ഒരാളെ കുറിച്ചാണ് ഈ എഴുത്ത്. ഇപ്പോൾ സഹീദ് റൂമി എന്ന പേരിൽ അറിയപ്പെടുന്ന പ്രാസംഗികനും രാഷ്ട്രീയക്കാരനും ഗുജറാത്ത് ഡി വൈ എഫ്‌ ഐ ക്കാരനും ഒക്കെയായ മുഹമ്മദ് സഹീദ് എന്ന പഴയ സുഹൃത്ത് ..

ഫാറൂഖ് കോളേജിൽ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചത് അയാൾ തന്നെ ആയിരുന്നു.. ആയിടക്കാണ് അയാൾ ജാർഖണ്ഡിലെ ട്രൈബൽ ഏരിയയിലെ മാവോയിസ്റ്റുകളെ കുറിച്ച് പഠിക്കാനെന്നും പറഞ്ഞു പോയത്.. പോകാനുള്ള പൈസയും താമസിക്കാനുള്ള ചിലവിനുള്ള രൂപയും എന്നോട് കടമായി വാങ്ങിച്ചു.. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാൻ എന്റെ ഗോൾഡ് വീട്ടുകാർ അറിയാതെ പണയം വെച്ചാണ് അന്ന് പൈസ കൊടുത്തത് .. ഇതുകൂടാതെ പലപ്പോഴായി എന്നോട് ഇയാൾ പൈസ വാങ്ങിയിട്ടുണ്ടായിരുന്നു..

അയാൾ തിരിച്ചു വന്നപ്പോൾ ഞാൻ ഗോൾഡ് തിരിച്ചെടുക്കാനായി പൈസ ചോദിച്ചെങ്കിലും ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു . കുത്തബ്ദ്ധീൻ അൻസാരിയെ കുറിച്ച് പുസ്തകം എഴുതി അത് വിറ്റുപോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ പൈസ തരാമോ എന്ന് വീണ്ടും ചോദിച്ചു .. പക്ഷെ തന്നില്ല.. ഞാൻ വളരെ ബുദ്ധിമുട്ടിയാണ് പണയം വെച്ചതിന്റെ പലിശ അടച്ചുകൊണ്ടിരുന്നത്. ആ സമയത്തും പ്രണയ നാടകത്തിനു കുറവൊന്നും അയാൾ വരുത്തിയിരുന്നില്ല..

വളരെ വൈകാതെ അയാൾ എന്റെ കൂടെ നിൽക്കാൻ ഇടയില്ലെന്നും ഒക്കെയും നാട്യങ്ങളാണെന്നും എനിക്ക് തിരിച്ചറിവ് വന്നപ്പോൾ ഞാൻ അയാളുമായി വഴക്കിട്ടു .. ഇതെന്തൊരു ശല്യമാണെന്നാണ് അയാൾ അന്നവസാനം ഫോണിൽ പറഞ്ഞത്‌.. ഒരിക്കൽ ആത്മാർത്ഥ സുഹൃത്ത് ആയിരുന്നിട്ട് പ്രേമമാണെന്നും പറഞ്ഞു വന്നിട്ട് ഇങ്ങനൊരു പെരുമാറ്റമാണ് അവനിൽ നിന്നും ഉണ്ടായത്.

പണയത്തിലായിരുന്ന സ്വർണ്ണം തിരിച്ചെടുക്കാനാവാതെ നഷ്ട്ടപ്പെട്ടു. ആ വർഷം തന്നെ അയാൾ വിവാഹിതനായി.. ഞാൻ വീണ്ടും പൈസ തിരിച്ചു ചോദിച്ചു.. അയാൾ എന്നെ ഫേസ്ബുക്കിൽ അടക്കം എല്ലായിടത്തും ബ്ലോക്ക് ചെയ്‌തു.. അവസാനം ഭാര്യയെ കോണ്ടാക്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ കുറച്ചു പൈസ അക്കൗണ്ടിൽ ഇട്ടുതന്നു.. ബാക്കി ഇനിയും കിട്ടാനുണ്ട്..

ഇതിനൊക്കെ പുറമെ എന്നെയും അവനെയും ചേർത്ത് അവൻ തന്നെ അവന്റെ പല ആൺ സുഹൃത്തുക്കളോടും വളരെ മോശമായി സംസാരിച്ചിട്ടുണ്ടെന്നു ഞാൻ പലപ്പോഴായി അറിഞ്ഞു. അവൻ എന്നെപ്പറ്റി പറഞ്ഞ കഥകൾ കേട്ടിട്ട് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ പി എച് ഡി ചെയ്യുന്ന അവന്റെ ഒരു ഫ്രണ്ട് എനിക്ക് ഫേസ്ബുക്കിൽ മെസ്സേജ് അയച്ച് മോശം രീതിയിൽ അപ്പ്രോച്ച്‌ ചെയ്തു.

ഇപ്പോൾ എനിക്ക് ജോലിയുണ്ട് കോഴിക്കോട്‌ ഒരു ആർട്ട് ഷോപ്പും ഉണ്ട് പഴയ അവസ്ഥയല്ലെന്നു പ്രത്യേകം പറയട്ടെ. ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറച്ച് വർഷങ്ങൾക്കു ശേഷം എന്റെ മുന്നിൽ ബൈക്ക് നിറുത്തി ഒരു ഉളുപ്പും ഇല്ലാതെ ഹായ് എന്ന് പറയാൻ അവൻ കാണിച്ച തൊലിക്കട്ടിയാണ് ഇപ്പൊൾ ഈ പോസ്റ്റിട്ടതിന്റെ കാരണം. വളർന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാൽ അത് നാടിന്‌ അത്ര നല്ലതാകില്ല.