തിരുവനന്തപുരം : വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഡിസംബര്‍ 4, 5 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ ജന ജാഗ്രതാ ക്യാമ്പെയ്ന്‍ പദയാത്ര നടത്തുമെന്ന് ഡിസിസി പ്രസിഡന്‍റ് പാലോട് രവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നവംബര്‍ 26, 27 തീയതികളില്‍ പദയാത്ര നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും പ്രതികൂല കാലാവസ്ഥയും ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ആ പരിപാടിയാണ് 4,5 തീയതികളില്‍ നടത്തുന്നത്.
4-ാം തീയതി 3 മണിക്ക് കല്ലറ ജംഗ്‌ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് പദയാത്ര ആരംഭിക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സമ്മേളനത്തില്‍ പങ്കെടുക്കും. ഉദ്‌ഘാടന സമ്മേളനത്തിന് മുമ്പായി ഉച്ചയ്ക്ക് 2 മണിമുതല്‍ 3വരെ സജികല്ലുവാതുക്കലിന്‍റെയും ശ്രീപാര്‍വ്വതിസജിയുടെയും നേതൃത്വത്തില്‍ ഇടംതലക്കൂട്ടത്തിന്‍റെ തനത് നാടന്‍ പാട്ടുകളും ദൃശ്യവിരുന്നും അവതരിപ്പിക്കും. സേവാദള്‍ വോളണ്ടിയര്‍മാരും വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടുവരിയായി പദയാത്രയെ അനുധാവനം ചെയ്യും.
കല്ലറ-പാങ്ങോട് രക്തസാക്ഷി മണ്‌ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷം ആരംഭിക്കുന്ന പദയാത്ര ആദ്യദിവസം ഭരതന്നൂരില്‍ സമാപിക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഭരതന്നൂരില്‍ നടക്കുന്ന കലാസന്ധ്യയ്ക്ക് പ്രസിദ്ധ പിന്നണി ഗായകന്‍ പന്തളം ബാലനും സംഘവും നേതൃത്വം നല്‍കും.
രണ്ടാം ദിവസമായ 5 ന് രാവിലെ 7 മണിക്ക് പ്രഭാതഭേരിക്കുശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി 9 മണിക്ക് ആദിവാസി-ദളിത് സംഗമ വേദിയിലെത്തി അവരുമായി സംവദിക്കും. ജില്ലയിലെ മലയോര പ്രദേശത്തെ 200ല്‍പരം ഗിരിവര്‍ഗ സെറ്റില്‍മെന്‍റുകളില്‍ നിന്നായി 350 പ്രതിനിധികള്‍ ആദിവാസി സംഗമത്തില്‍ പങ്കെടുക്കും. കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രൻ, മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.