രാജീവ് ഗാന്ധിയുടെ 29-ാമത് രക്തസാക്ഷിത്വ ദിനം ഇന്ന്; ഓര്‍മ്മകളില്‍ രാജ്യം

Jaihind News Bureau
Thursday, May 21, 2020

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29 ാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. 1991 മെയ് 21 ന് ശ്രീ പെരുമ്പത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് അദ്ദേഹം കടന്നു പോയത്.

ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസ്സില്‍  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി.  491 ലോകസഭ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസരംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാ ബോധമായിരുന്നു. ഇരുപത്തൊന്ന് ആയിരുന്ന വോട്ടവകാശം 18 ആക്കിയതും, അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് 73ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധി 1991 ലെ പൊതു തെരഞെടുപ്പില്‍ ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ കൊത്തിവച്ചിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ് എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.’ സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ ഈ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനതയുടെ പ്രണാമം.