അജിൻ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നെന്ന് ബന്ധുക്കള്‍

Jaihind Webdesk
Wednesday, March 13, 2019

യുവാവ് നടുറോഡിൽ പെൺകുട്ടിയെ തീ കൊളുത്തിയ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ. പ്രതി അജിൻ ജെറി നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ അമ്മാവൻ സന്തോഷ് പറഞ്ഞു.

നിരന്തരമായി ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നതിനാൽ പെൺകുട്ടി ഫോൺ എടുക്കാതായി. ഇതോടെ പെൺ കുട്ടിയുടെ അച്ഛൻറെ ഫോണിൽ വിളിച്ചും പെൺകുട്ടിയെ പറ്റി അന്വേഷിച്ചിരുന്നു. അജിൻറെ ശല്യം കാരണം പെൺകുട്ടി ഒരാഴ്ചയോളം ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ അപ്രതീക്ഷിതമായ ആക്രമണം നടന്നതെന്നും പെൺകുട്ടിയുടെ അമ്മാവൻ സന്തോഷ് വ്യക്തമാക്കി.

അറുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റതിന് പുറമേ കുത്തേറ്റ പെൺകുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടി ഇപ്പോഴും വെൻറിലേറ്ററിൽ തുടരുകയാണ്. പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിന്നത്. ഇന്നലെ തിരുവല്ലയിൽ വച്ചാണ് പ്രണയാഭ്യർത്ഥന നടത്തിയ ആളുടെ ആക്രമണത്തിന് പെൺകുട്ടി ഇരയായത്.