പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തൃശൂർ ജില്ലയിൽ പ്രവേശിക്കും. ജില്ലയിലെ ആദ്യ ദിനത്തിൽ ആറ് കേന്ദ്രങ്ങളിലാണ് യാത്രക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
ജില്ലാ അതിർത്തിയായ പഴയന്നൂരിൽ ഡിസിസി പ്രസിഡന്‍റ് എം പി വിൻസെന്‍റിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ യാത്രയെ സ്വീകരിക്കും. ചേലക്കരയിലാണ് ആദ്യ പൊതു സമ്മേളനം. തുടർന്ന് വടക്കാഞ്ചേരിയിലും കുന്നംകുളത്തും യാത്ര പര്യടനം നടത്തും. ഉച്ചക്ക് ശേഷം ചാവക്കാട്, കാഞ്ഞാണി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം ആറ് മണിക്ക് തൃശൂർ തെക്കേ ഗോപുര നടയിൽ എത്തിച്ചേരും. തൃശൂർ, ഒല്ലൂർ നിയോജക മണ്ഡലങ്ങൾ സംയുക്തമായി നടത്തുന്ന ഈ പൊതു സമ്മേളനത്തോടെ ജില്ലയിലെ ഒന്നാം ദിവസത്തെ പര്യടനം അവസാനിക്കും.
നാളെ രാവിലെ 10 ന് ആമ്പല്ലൂരിൽ നടക്കുന്ന സ്വീകരണത്തോടെ രണ്ടാം ദിന പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇരിങ്ങാലക്കുട, ചേർപ്പ്, മൂന്നുപീടിക, കൊടുങ്ങല്ലൂർ എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. വൈകീട്ട് 6 മണിക്ക് ചാലക്കുടിയിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ ഐശ്വര്യ കേരള യാത്രയുടെ തൃശൂർ ജില്ലയിലെ പര്യടനം സമാപിക്കും.