ഐശ്വര്യ കേരളയാത്രക്ക് മലപ്പുറം ജില്ലയിൽ ആവേശോജ്വലമായ സമാപനം; യാത്ര പാലക്കാട് ജില്ലയില്‍ പര്യടനം തുടരുന്നു

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് മലപ്പുറം ജില്ലയിൽ ആവേശോജ്വലമായ സമാപനം. രണ്ടര ദിവസം കൊണ്ടാണ് മലപ്പുറം ജില്ലയിൽ ജാഥ പര്യടനം പൂർത്തിയാക്കിയത്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം ജില്ലയിൽ എത്തിയത്. തുടർന്ന് 16 സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും സ്വീകരങ്ങൾ ഏറ്റുവാങ്ങി ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ജാഥ സമാപിച്ചത്. ജില്ലയിലെ മുഴുവൻ സ്വീകരണ കേന്ദ്രങ്ങളിലും വലിയ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇടതു സർക്കാരിന്‍റെ ഭരണ വിരുദ്ധതയും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍റെ വർഗീയ പരാമർശം, സർക്കാരിന്‍റെ അനധികൃത നിയമനങ്ങൾ, ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിന്‍റെ ഇരട്ടത്താപ്പും അഴിമതിയും ജാഥയിൽ ചർച്ചയായി. ഇന്നത്തെ ആദ്യ സ്വീകരണ കേന്ദ്രമായ തവനൂരിൽ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മന്ത്രി കെടി ജലീലിന് എതിരെ രംഗത്ത് വന്നു

അഴിമതിയും, ധൂർത്തും, സ്വർണക്കടത്തു പ്രതികളുമായുള്ള സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ ബന്ധങ്ങളും, സത്യസന്ധമായി അന്വേഷിച്ചാൽ സ്പീക്കർ ജയിലിൽ ആകുമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാൽ ഇപ്പോഴുള്ള ബിജെപി-സിപിഎം കൂട്ട് കെട്ടിൻെറ പശ്ചാത്തലത്തിൽ സ്പീക്കറെ ചോദ്യം ചെയ്യുമോ എന്ന് തനിക്ക് സംശയമുണ്ട് എന്നും ചെന്നിത്തല പൊന്നാനിയിലെ സ്വീകരണ വേദിയിൽ പറഞ്ഞു.

എൻ.കെ പ്രേമചന്ദ്രൻ എംപി,ഇടി മുഹമ്മദ്‌ ബഷീർ എംപി,പികെ കുഞ്ഞാലി കുട്ടി പാണക്കാട് സാദിഖ് അലി തങ്ങൾ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ അഡ്വ വി.വി പ്രകാശ്, പി.ടി അജയ മോഹൻ തുടങ്ങിയവർ വിവിധ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.

Comments (0)
Add Comment