സ്കൂളിൽ നിന്നും ചിക്കൻകറി കഴിച്ചതിനു പിന്നാലെ 100 ലേറെ പേർക്ക് ഛർദ്ദിയും വയറുവേദനയും; ഭക്ഷ്യ വിഷബാധയെന്ന് സംശയം

 

കണ്ണൂർ: തടിക്കടവ് ഗവൺമെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികൾക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നൽകിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം.

ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരിൽ നൂറോളം പേർക്കാണ് രാത്രിയോടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെല്ലാം ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി.

ചികിത്സയിലുള്ള പലരും ഇന്ന് രാവിലെയോടെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ  തടിക്കടവ് ഗവൺമെന്‍റ് ഹൈസ്കൂളിന് ഇന്ന് അവധിയും നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Comments (0)
Add Comment