മലപ്പുറം ഡിസിസി പ്രസിഡ‍ന്‍റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ. വി.വി പ്രകാശ് (55) അന്തരിച്ചു ; ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

Jaihind Webdesk
Thursday, April 29, 2021

ഇന്ന് പുലർച്ചെ 2:30 ഓടെ വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയില്‍ ജനനം.എടക്കര ഗവൺമെന്‍റ് ഹൈസ്കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം.മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എൻ.എസ്.എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം.കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ വി.വി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.പിന്നീട് കെ.സി.വേണുഗോപാല്‍ പ്രസിഡണ്ടായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി.കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡണ്ടായ കെ.പി.സി.സി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി.വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി നിയമിതനായി.

സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍,എഫ്.സി.ഐ അഡ്വൈസറി ബോര്‍ഡ് അംഗം.ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം,എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യ സ്മിത,മക്കള്‍ വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ),നിള ( നാലാം ക്ലാസ് )