രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആത്മാർത്ഥതയില്ലാത്തതും രാജ്യത്തു നടക്കുന്ന സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതുമായെന്ന് അടൂർ പ്രകാശ്

Jaihind News Bureau
Tuesday, February 4, 2020

ഈ ദശകം ഇന്ത്യയുടെ ദശകമാക്കുന്നതിന് എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും സർക്കാർ അതിനു പ്രതിജ്ഞാബദ്ധമാണെന്നും പറയുന്ന രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആത്മാർത്ഥതയില്ലാത്തതും രാജ്യത്തു നടക്കുന്ന സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതുമായെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ നടന്ന നന്ദിപ്രമേയ ചർച്ചയിൽ പറഞ്ഞു.

ഭരണഘടനയുടെ 70 വർഷം ആഘോഷിക്കുമ്പോൾ തന്നെ അതിന്റെ അന്തസത്തയെ ഇല്ലാതാക്കുന്ന നടപടികളാണ് സർക്കാരിന്റേത്.

പൗരത്വ ബില്ലിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭവും ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി സമരവും ഒറ്റുകാരുടെ പ്രവർത്തിയായാണ് സർക്കാർ കാണുന്നത്.

2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറയുന്ന സർക്കാരിന് രാജ്യത്ത് ഇപ്പോഴുള്ള കർഷകരുടെ എണ്ണമോ വരുമാനമോ തിട്ടമില്ല.

തൊഴിൽ നഷ്ടത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും വ്യക്‌തതയും കണക്കുമില്ലാത്ത സർക്കാർ 2025ൽ 4 കോടി തൊഴിൽ അവസരങ്ങളും 5 ട്രില്യൺ സമ്പദ് വ്യവസ്ഥയുമെന്ന വാചക കസർത്തു നടത്തുകയാണ്.

ഭരണത്തിന്റെ ആറാം വർഷം സർക്കാർ മെയ്ക് ഇൻ ഇന്ത്യ ഉപേക്ഷിച്ച് അസ്സെംബ്ൾ ഇൻ ഇന്ത്യയിലെത്തിയിരിക്കുന്നുവെന്ന തമാശയാണ് നമ്മൾ കാണുന്നത്.