എഡിജിപിക്ക് വീഴ്ച പറ്റി,പക്ഷേ മാറ്റില്ല! പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആരോപണങ്ങളും അന്വേഷണവും നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത്കുമാറിനെ മാറ്റില്ല. എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

തൃശൂര്‍ പൂരത്തില്‍ ചില വീഴ്ചകള്‍ ഉണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി സമ്മതിച്ചു. സംഭവത്തില്‍ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം കലക്കലില്‍ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. പൂരം കലക്കല്‍ അട്ടിമറി ഗൂഡാലോചന ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. പൂരം കലക്കലിലെ ഗൂഢാലോചനയില്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷന്റെ കീഴിലുള്ള പ്രത്യേക സംഘമായിരിക്കും കേസെടുത്ത് അന്വേഷണം നടത്തുക. ഇതിന് പുറമെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.

പൂരം അലങ്കോലപ്പെടുത്തലില്‍ തൃശൂര്‍ ജില്ലാ ഭരണകൂടം , വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എഡിജിപി മനോജ് എബ്രഹാം ആയിരിക്കും അന്വേഷണം നടത്തുക. പൂരം കലക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു.

Comments (0)
Add Comment