നടിയെ പീഡിപ്പിച്ച കേസ്: പള്‍സർ സുനിയുടെ ജയിലിലെ ഫോണ്‍ വിളി പുറത്ത്; ദിലീപിന് കുരുക്ക് മുറുകുന്നു

Jaihind Webdesk
Monday, January 10, 2022

 

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിന് കുരുക്കായി ജയിലിലെ ഫോൺവിളി. മുഖ്യ പ്രതി പൾസർ സുനി, സാക്ഷിയായ ജിൻസണുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

ആലുവയിലെ ദിലീപിന്‍റെ വീട്ടിൽവെച്ചും ഹോട്ടലിൽ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനിൽ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഫോൺവിളിയിൽ ക്രൈം ബ്രാ‌ഞ്ച് അന്വേഷണം ആരംഭിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പുതിയ കേസെടുത്തത്.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാ‌ഞ്ച് എസ്പി മോഹനചന്ദ്രൻ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈം ബ്രാ‌ഞ്ച് മേധാവി ഉത്തരവിറക്കി. ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനിയേയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.