ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ ആയുധം മാത്രം; തകര്‍ക്കേണ്ടത് അയാള്‍ക്ക് പിന്നിലെ ആശയത്തെ; ആര്‍.എസ്.എസിനെതിരെ തുറന്നുപറഞ്ഞ് നടന്‍ സൂര്യ

Jaihind Webdesk
Tuesday, September 17, 2019

ചെന്നൈ: ആര്‍.എസ്.എസിനെതിരെ തുറന്നുപറഞ്ഞ് തമിഴ് നടന്‍ സൂര്യ ശിവകുമാര്‍. തമിഴ് വിപ്ലവ നേതാവ് പരിയാര്‍ ഇ.വി. രാമസ്വാമിയുടെ വാക്കുകളെ കടമെടുത്തായിരുന്നു സൂര്യ ഗാന്ധി ഘാതകരായ ആര്‍.എസ്.എസിനെതിരെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഗാന്ധിജിയുടെ കൊലപാതകത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. അയാള്‍ ഒരു ആയുധം മാത്രമാണ്. അയാളെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍. പെരിയാറിന്റെ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.’സൂര്യ പറഞ്ഞു.

പുതിയ ചിത്രമായ കാപ്പാന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു സൂര്യയുടെ മറുപടി. ‘ഗാന്ധി ഘാതകന്‍ ഗോഡ്സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്പോള്‍ പെരിയാര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘ഗോഡ്സെയുടെ തോക്ക് കൊണ്ടു വരൂ നമ്മുക്ക് അത് നൂറ് കഷണങ്ങളായി നശിപ്പിച്ച് പ്രശ്നം പരിഹരിക്കാം’

പെരിയാര്‍ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവാതെ ചുറ്റുമുള്ളവര്‍ നിന്നപ്പോള്‍ പെരിയാര്‍ അവരോട് പറഞ്ഞു, ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. അയാള്‍ ഒരു ആയുധം മാത്രമാണ്. അയാളെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍. പെരിയാറിന്റെ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.’സൂര്യ പറഞ്ഞു. സൂര്യയ്ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാപ്പാന്‍ സെപ്റ്റംബര്‍ 20നാണ് റിലീസ് ചെയ്യുക. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.