ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞു

 

ന്യൂഡൽ​ഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി. പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുൽ റോഹ്ത്തി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹര്‍ജികളും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു‌. ലൈം​ഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ സിദ്ദീഖ് ഒളിവിലാണ്.

തനിക്ക് 67 വയസായെന്നും അത് പരി​ഗണിച്ച് ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖ് കോടതിയിൽ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് നടൻ അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അതിജീവത എതിർത്തു. അമ്മ സംഘടനയുടെ ശക്തനായ നേതാവാണ് സിദ്ദീഖ് എന്ന് അതിജീവിതയുടെ അഭിഭാഷക ഐശ്വര്യ ഭാട്ടി അറിയിച്ചു. പക്ഷെ പരാതി നൽകാൻ കാലതാമസം ഉണ്ടായെന്ന വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. അതേസമയം സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചു. എട്ടു വർ‌ഷമായി സർക്കാർ എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. എന്നാൽ റിപ്പോർട്ട് വന്ന സാഹചര്യമായതിനാലാണ് ഇപ്പോൾ പരാതി നൽകിയതെന്ന് സംസ്ഥാനം കോടതിയിൽ അറിയിച്ചു.

Comments (0)
Add Comment