കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം: ധനമന്ത്രി കെ. എൻ. ബാലഗോപാൽ

 

ന്യൂഡൽഹി: കേരളത്തിന്‌ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ. എൻ. ബാലഗോപാൽ. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്‌റ്റാർട്ടപ്പ്‌, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന്‌ അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്‌. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണെന്നും ഇത്‌ അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്നും കെ. എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രീ ബജറ്റ്‌ ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ്‌ ധനമന്ത്രി കെ. എൻ. ബാലഗോപാൽ  ആവശ്യം ഉന്നയിച്ചത്‌.

കോവിഡ്‌ ആഘാതത്തിൽനിന്ന്‌ കരകയറാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക്‌ കേന്ദ്ര സർക്കാരിന്‍റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു. കേരളത്തിന്‌ നിയമപ്രകാരം അർഹതപ്പെട്ട പരിധിയിലുള്ള വായ്‌പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. പബ്ലിക്‌ അക്കൗണ്ടിലെ തുകയും, സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയും സംസ്ഥാനത്തിന്‍റെ കടമെടുപ്പ്‌ പരിധിയിൽപ്പെടുത്തി വായ്‌പാനുവാദത്തിൽ വെട്ടിക്കുറവ്‌ വരുത്തുന്നു. ഇതുമൂലം ഈവർഷവും അടുത്തവർഷവും 5710 കോടി രൂപ വീതമാണ്‌ വായ്‌പയിൽ കുറയുന്നത്‌. കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈവർഷത്തെയും അടുത്തവർഷത്തെയും വായ്‌പാനുവാദത്തിൽനിന്ന്‌ കുറയ്‌ക്കുകയെന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌.

എന്നാൽ, ദേശീയപാതാ വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്‍റെ ചെലവിന്‍റെ 25 ശതമാനമായ ഏതാണ്ട്‌ 6000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനവും കേരളമാണെന്നും ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിന്‌ തുല്യമായ തുക ഈവർഷം ഉപാധിരഹിതമായി കടം എടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂലധന നിക്ഷേപ മേഖലയിൽ കേരളം ഗണ്യമായ മുന്നേറ്റമാണ്‌ നടത്തുന്നത്‌. രാജ്യത്തിന്‍റെ വികസനത്തിൽ നിർണായക പങ്ക്‌ വഹിക്കാൻ ഉതകുമെന്ന്‌ പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെയും തുറമുഖ മേഖലയുടെയും വികസനത്തിന്‌ സംസ്ഥാനത്തിന്‍റെ ഭാഗമായി വലിയ തുക മുടക്കേണ്ടതുണ്ട്‌. അതിനാൽ കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ ‘വിസൽ പാക്കേജ്‌’ പ്രഖ്യാപിക്കണമെന്നും കെ. എൻ. ബാലഗോപാൽ  ആവശ്യപ്പെട്ടു. സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള സെമി ഹൈസ്‌പീഡ്‌ റെയിൽ പദ്ധതിയ്ക്ക്‌ എത്രയും പെട്ടെന്ന്‌ എല്ലാ അനുമതികളും ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം കാലകാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്‌, കണ്ണൂർ ഇന്‍റര്‍നാഷണൽ ആയൂർവേദ റിസർച്ച്‌ ഇൻസിറ്റിറ്റ്യൂട്ട്‌ തുടങ്ങിയവ ഈ ബജറ്റിൽ പ്രഖ്യാപിക്കണം. റബറിന്‍റെ താങ്ങുവില 250 രൂപയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. തലശേരി – മൈസുരു, നിലമ്പൂർ – നഞ്ചൻഗോഡ്‌ റെയിൽ പാതകളുടെ സർവെയും വിശദ പദ്ധതിരേഖ തയ്യാറാക്കലിലും നടപടികൾ ആരംഭിക്കണം. കേന്ദ്ര ബജറ്റിൽ വിലക്കയറ്റം, തൊഴിലില്ലായ്‌മ, ദാരിദ്രം,  അടിസ്ഥാന സൗകര്യങ്ങളിലെ കുറവ്‌ തുടങ്ങിയവ നേരിടാനുള്ള ഊന്നലുകൾ ബജറ്റിലുണ്ടാകണമെന്നും ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment