സ്ഥിരമായി മൊബൈൽ ഫോണ്‍ മോഷണം; നേപ്പാൾ സ്വദേശി പോലീസ് പിടിയിൽ

 

കൊച്ചി: പോക്കറ്റടിക്കാരനായ നേപ്പാൾ സ്വദേശി പോലീസ് പിടിയിൽ. നേപ്പാൾ ജാപ്പ ജില്ലയിൽ അന്ധേരി സ്കൂൾ വില്ലേജ് സ്വദേശി ബാദൽ ലിമ്പുവിനെയാണ് (35) ആലുവ പോലീസ് പിടികൂടിയത്. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ സ്ഥിരമായി മോഷ്ടിക്കുന്നയാളാണ് പ്രതി. ബ്ലെയിഡ് മുറിച്ച് കടലാസിൽ പൊതിഞ്ഞ് വിരലുകൾക്കിടയിൽ ഒളിപ്പിച്ചാണ് മോഷ്ടാവ് നടക്കുന്നത്.

ബസുകളിൽ തിക്കും തിരക്കും സൃഷ്ടിച്ചാണ് മോഷണം. പോക്കറ്റടി പരാതിയെ തുടർന്ന് ആലുവ ഡിവൈഎസ്പിയുടെ നിർദ്ദേശത്താൽ പ്രത്യേക ടീമിനെ വിന്യസിച്ചിരുന്നു. ഈ ടീമും സിആർവി സംഘവും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയുടെ ഫോൺ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. ഇയാളിൽ നിന്ന് നാല് ഫോണുകൾ കണ്ടെടുത്തു. ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർമാരായ സെയ്ദ് മുഹമ്മദ്, അബ്ദുൾ ജലീൽ, സിപിഒ കെ.എം. ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments (0)
Add Comment